Thursday, November 9, 2017

ഭ്രാന്തിലേക്ക് ഒരു വഴി ദൂരം -ചെറുകഥ

(ചെറുകഥ)

  *_ഭ്രാന്തിലേക്ക് ഒരു വഴി ദൂരം _*
   (_ *BRANTHILEKK ORU VAZHI DHOORAM*_)
  *************************
       *WRITTEN BY*
*അജയ് പള്ളിക്കര*
  *AJAY PALLIKKARA*
----------------------------------------
കുറ്റിബീഡിയും വലിച്ചു, ജുബ്ബയും ഇട്ട് മുടിയും നീട്ടി വളർത്തി വീടിന്റെ ഒരു മൂലയിൽ എന്നും ഇരിപ്പുണ്ടാകും. കയ്യിൽ ഒരു പേനയും ഒരു ബോർഡുമായി. എന്ന് അവന്റെ വീട്ടിൽ പോയോ അന്നൊക്കെ ഒരു മൂലയിൽ ഒറ്റ ഇരിപ്പാണദ്ദേഹം.
പലപ്പൊഴും സംസാരിക്കാൻ വേണ്ടി അടുത്തു ചെന്നപ്പോഴൊക്കെ അസഭ്യം പറഞ്ഞു ആട്ടി വിടും. അല്ലെങ്കിലേ മുടിയും,ഡ്രെസ്സിന്റെയും  മണവും കാരണം അടുത്തേക്ക്‌ പോലും പോകാൻ തോന്നില്ല.
ഒരുദിവസം സുഹൃത്തിനോട് തന്നെ ചോദിച്ചു അതാരാണ് എന്ന്. അവൻ പറഞ്ഞു

'അതെന്റെ അച്ഛനാണെന്ന് '

ഞാൻ ഒന്ന് ഞെട്ടി. അന്ന് രാത്രി പലതവണ അയ്യാളെ സ്വപ്‍നം കണ്ട്‌ ഞെട്ടിയുണർന്നു.എവിടെയോ കണ്ടു മറന്ന മുഖം പോലെ. പിറ്റേ ദിവസം രാവിലെ പോയപ്പോൾ അയ്യാൾ ആ മൂലയിൽ ഉണ്ടായിരുന്നില്ല. പേനയും, ബോർഡും, പേപ്പറും ഒന്നും തന്നെയില്ല. സുഹൃത്ത് അകത്തുനിന്നും പുറത്തേക്ക് വന്നു. ഞാൻ ചോദിച്ചു

 "അച്ഛൻ എവിടെ ?"

അവൻ മറുപടി പറഞ്ഞു

'അച്ഛനെ വൃദ്ധ സദനത്തിലേക്ക്‌ ആളുകൾ വന്ന് കൂട്ടികൊണ്ടുപോയി. '

"അപ്പോൾ നിന്റെ അമ്മ ഒന്നും പറഞ്ഞില്ലേ ?"

'പറഞ്ഞു, അച്ഛന് കൂട്ടായി അവിടെ അച്ഛമ്മ ഉണ്ട് അതുകൊണ്ട് പേടിക്കേണ്ട എന്ന്. '

"ശരിക്കും എന്താ അച്ഛന് ?"

'അത്, അച്ഛൻ ഒരു സാഹിത്യകാരനായിരുന്നു.സ്നേഹപൂർവ്വം മോഹനൻ എന്ന് കേട്ടിട്ടുണ്ടോ ?'

"ആ വലിയ സാഹിത്യകാരൻ, ഒരുപാട് അവാർഡുകൾ ഒക്കെ കിട്ടിയിട്ടുള്ള "

'അതെ, അത് എന്റെ അച്ഛനാണ്.എഴുത്തിന്റെ ആദ്യകാലങ്ങളിൽ പേരും, പ്രസകതിയും, ചാനലുകാരുടെ ഇന്റർവ്യൂ, പബ്ലിഷേർ,ആരാധകർ  എല്ലാം ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ അച്ഛന് കൂട്ടായി ഒരുപാട് പേനകളും, വൈറ്റ് പേപ്പറും, വാക്കുകളും മാത്രമായി. സമൂഹം ഭ്രാന്തനെന്ന്‌ മുദ്രകുത്തിയപ്പോൾ അമ്മ അച്ഛനെ ഭ്രാന്തനാക്കി മാറ്റി. നീ കൈവെച്ച പെട്ടി നിറയെ അച്ഛൻ എഴുതിയ ബുക്കുകൾ ആണ്, ആ കാണുന്ന സെൽഫ് നിറയെ അച്ഛന് കിട്ടിയ പുരസ്കാരങ്ങളും. '

"പിന്നെ അതൊക്കെ ഓരോന്നായി എവിടെക്കാ കൊണ്ടുപോകുന്നത് ?"

'ഇനി അച്ഛൻ അച്ഛമ്മയോടൊപ്പം വൃദ്ധസദനത്തിലല്ലേ അച്ഛന്റേതായ എല്ലാ സാധനങ്ങളും കൊണ്ടുപോകുവാൻ  അമ്മ ഏൽപ്പിച്ചതാ.'

"അപ്പൊ ഇനി അച്ഛൻ തിരിച്ചുവരില്ല അല്ലേ, പക്ഷെ ഈ അടുത്ത കാലത്ത് അച്ഛന്റെ പേരിൽ ഒരു രചന പബ്ലിഷ് ആയല്ലോ, വാരാന്ത്യപതിപ്പിൽ. "

'അച്ഛൻ അവസാനമായിട്ട് എഴുതിയത് എത്രയോ വർഷങ്ങൾക്കു മുൻപാണ്‌.ഭ്രാന്തൻ എന്ന് മുദ്രകുത്തിയതിൽ പിന്നെ അച്ഛൻ എഴുതിയിട്ടുമില്ല, അച്ഛന്റെ രചനകൾ തിരഞ്ഞു ആരും വന്നതുമില്ല. പിന്നെ അച്ഛന്റെ എഴുത്ത് എനിക്കും കിട്ടിയിട്ടുണ്ട്. ഞാനാണ്‌ അച്ഛന്റെ പേരിൽ മാസികകളിലേക്കും മറ്റും അയച്ചുകൊടുക്കുന്നത്. ചിലതൊക്കെ വരും, ചിലത് മരിക്കും.എനിക്ക് സ്വന്തമായി ഒരു പേര് വന്നതുപോലും അച്ഛനിൽ നിന്നുംകിട്ടിയ ഈ കഴിവ് കൊണ്ടാണ്. അച്ഛന് ഭ്രാന്തില്ല. ഭ്രാന്താണെന്ന് പറയുന്ന സമൂഹത്തിനും, അമ്മക്കുമാണ് ശരിക്കും ഭ്രാന്ത്. '

"ഞാൻ എന്നും കാണുമ്പോൾ കുത്തിക്കുറിക്കാറുണ്ടല്ലോ അച്ഛൻ, ആ പേപ്പർ അതും കൊണ്ടുപോയോ. ?"

'ഞാനും ആദ്യമൊക്കെ അച്ഛൻ ചുമ്മാ എഴുത്തുകയാണെന്നാ വിചാരിച്ചേ, ഒരു പേപ്പറിൽ എഴുതും എന്നിട്ട് ചുരുട്ടി ദൂരേക്കെറിയും അമ്മ അത് അടുപ്പിൽ കത്തിക്കും. ഒരു ദിവസം ചുരുട്ടി കൂട്ടിയിട്ട പേപ്പർ അടുപ്പിലേക്ക് എത്തുന്നതിനുമുമ്പ് ഞാൻ എടുത്തു വായിച്ചു നോക്കിയപ്പോൾ അസ്സല് കവിത. പിന്നെ ഓരോ ദിവസത്തെ ചുരുട്ടികൂട്ടലും ഞാൻ സൂക്ഷിച്ചു.അച്ഛന്റെ പേരിൽ ഒരു ബുക്കും കൂടി പബ്ലിഷ് ചെയ്യണം. ഭ്രാന്താണെന്ന് പറഞ്ഞവരെകൊണ്ട് തിരുത്തി പറയിപ്പിക്കണം. അച്ഛൻ അവസാനമായി എഴുതിയ പേപ്പർ എനിക്ക് തന്നിട്ടാണ് അച്ഛനെ അവർ കൊണ്ടുപോയത്.അച്ഛൻ പോയതിനുശേഷം അത് അമ്മക്ക് കൊടുക്കാൻ വേണ്ടി പറഞ്ഞു.2 മാസം മുൻപ് ഇങ്ങനെയൊരു കഥ അച്ഛൻ എന്നോട് പറഞ്ഞു, അതെന്തിനാ അച്ഛനെ കൊണ്ടുപോകാൻ ആളുകൾ വരുന്നത് എന്ന് അന്ന് ചോദിച്ച ചോദ്യത്തിനു ഇന്നാണ് എനിക്ക് ഉത്തരം കിട്ടിയത് .'

"നോക്കട്ടെ ആ പേപ്പർ "

*കുറ്റി ബീഡിയും വലിച്ചു, ജുബ്ബയും ഇട്ടു, മുടിയും നീട്ടി വളർത്തി വീടിന്റെ ഒരു മൂലയിലിരുന്ന് വര്ഷങ്ങളോളം ആലോചിക്കുന്ന എന്നെ നിങ്ങൾ ഭ്രാന്താണെന്ന് മുദ്രകുത്തി.വർഷങ്ങൾക്കു മുൻപ് കവിയായിരുന്ന കാലം. ഇന്ന്‌ കവികളുടെ മേൽ കവികളുള്ള കാലത്ത് കാലപ്രസക്തി നഷ്ട്ടപെട്ടു. ഇന്ന്‌ ചിന്തിക്കുന്നവർ ഭ്രാന്തന്മാർ, പോട്ടന്മാർ, ഒരുപണിയുമില്ലാത്തവർ, അങ്ങനെ വിശേഷണങ്ങളേറെ.എങ്കിലും സഹോദരി നമ്മുടെ കല്യാണം എങ്ങനെയെന്നു ഒരുക്കുന്നുണ്ടോ. നിന്നെ ഭ്രാന്താശുപത്രിയിൽ നിന്നും കൊണ്ടുവന്നതിന്റെ ഒരാഴ്ച്ചകഴിഞ്ഞു ഞാൻ നിന്നെ കെട്ടി. എല്ലാവരും നീ ഒരു ഭ്രാന്തിയാണ് എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിന്റെ അനാഥയെയും, നിന്റെ ജീവിതത്തിലേക്കും കൊണ്ടെത്തിച്ചത് കൊണ്ടാണ് നിന്നെ ഞാൻ കെട്ടിയത്. എന്നിട്ടും നീ എന്നെ ഭ്രാന്തനാക്കിയില്ലേ. നീ അവസാനമായി  ഒന്നോർക്കുക നിന്റെ മകൻ നിന്നെയും എന്റെ കൂടാരത്തിലേക്ക് കൊണ്ടുവരും.അത് നിന്നെ ഭ്രാന്തെന്ന് മുദ്രകുത്തി ആയിരിക്കില്ല. എന്നാലും അന്ന് ഞാനും എന്റെ അമ്മയും ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാം.*
_________________________
              *BY*
   *അജയ് പള്ളിക്കര*
    *MOB:8943332400*

No comments:

Post a Comment