Friday, July 26, 2019

പോകാം -ചെറുകഥ -(PART -2)-

-ചെറുകഥ-
------------------
    -(രാത്രി മുഴുവൻ അവളെ വിളിച്ചു സംസാരിക്കുകയായിരുന്നു. സുഹൃത്ത് ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കി.
വീട്ടുകാർ നാളത്തെ ഒരുക്കത്തിലാണ് എന്ത് പറയണം, എങ്ങനെ പറയണം എന്നുള്ള ചർച്ച.
നേരം പുലർന്നു എല്ലാവരും റെഡിയായി. വീട് പൂട്ടി കുറ്റിയിട്ടു. ജീപ്പിലായിരുന്നു യാത്ര. എല്ലാവരും വണ്ടിയിൽ  കയറി.  യാത്ര തുടങ്ങി ഇടുക്കിയിലേക്ക്.  പ്രണയം ജീവിതയാകുന്ന നിമിഷത്തിലേക്കൊരു രണ്ടാം യാത്രയുമായി.)-

-  *TO BE CONTINUE*-
     -----------------------------

 അച്ഛൻ മരിച്ചിട്ട് ഇന്നേക്ക് 5 വർഷം കഴിഞ്ഞു. ഇതാ അമ്മ എന്നും ഇങ്ങനെ അച്ഛന്റെ കല്ലറ നോക്കി ഇരുന്നു ഓരോന്നും ഓർത്ത് കണ്ണീർ പൊഴിക്കും. അച്ഛൻ, അച്ഛനെ ശരിക്കും മിസ്സ്‌ ചെയ്യുന്നു ആ വീട്ടിൽ. ഓരോ സംസാരവും, കുട്ടികളോടൊപ്പം കളിയും, കഥ പറച്ചിലും എല്ലാം എല്ലാം. എന്റെ ഈ ജീവിതവും അച്ഛൻ തന്നതാണ്. അന്നത്തെ യാത്ര ശരിക്കും ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു. അച്ഛന്റെ കല്ലറ നോക്കുമ്പോൾ ആ മുഖം തിളങ്ങി കാണാമായിരുന്നു.അവസാനം അച്ഛനും എവിടെക്കിന്നില്ലാതെ യാത്രയായി.
അമ്മയുടെ ഈ കണ്ണീരിൽ അച്ഛന്റെ പ്രണയ ഓർമകളായിരുന്നു കൂടുതൽ. പിന്നീട് എപ്പോഴോ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കുന്ന കൂട്ടത്തിൽ ഞാനും കേട്ടിരുന്നു. കെട്ടാൻ പോകുന്ന പെണ്ണിന്റെ അച്ഛനെ കോഫി ഷോപ്പിൽ വിളിച്ചു പെണ്ണ് ചോദിച്ച കഥ.

   ` അന്നൊരു മഴ ദിവസമായിരുന്നു. പ്രണയം തുളുമ്പി മുള പൊട്ടി പൊട്ടി മൂത്ത കാലം. അന്നായിരുന്നു അവളുടെ നിർദ്ദേശപ്രകാരം 'അച്ഛനോട് 'സംസാരിക്കാൻ നമ്മുടെ കാമുകൻ  നിര്ബന്ധിതനായത്. അവളെ വിളിച്ച രാത്രി അച്ഛന് കൊടുക്കാൻ പറയുകയും നാളെ കോഫി ഷോപ്പിൽ കാണണം എന്ന് പറയുകയും ചെയ്തത്. ഞെട്ടലോടെ കേട്ട രാത്രി അവളുടെ നേരെ വഴക്കുമായി അച്ഛനും, അമ്മയും രാത്രി തന്നെ വന്നു എന്നത് പിറ്റേ ദിവസം രാവിലെ വിളിച്ചപ്പോഴാണ് അറിഞ്ഞത്.
അച്ഛന് വേണ്ടി ഷോപ്പിൽ കാത്ത് നിന്ന്. അയ്യാൾ വന്ന് മുൻപിൽ ഇരുന്നു. രണ്ട് ചായ പറഞ്ഞു. ഒരുപക്ഷെ ജീവിതത്തിൽ എന്റെ അച്ഛൻ അന്ന് പറഞ്ഞ ഡയലോഗിനും, ആക്ടിങ്ങിനും കയ്യും കണക്കും ഉണ്ടായിരുന്നില്ല എന്ന് പിന്നീട് അമ്മായപ്പൻ പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്. ആ കോഫി ഷോപ്പിലെ സംഭാഷണമാണ് പിന്നീട് കല്യാണത്തിനും ജീവിതത്തിനും വഴി ഒരുക്കിയത്. അമ്മയുടെ കണ്ണുനീർ പ്രണയിച്ചിരുന്ന ആ കാലഘട്ടം ശരിക്കും അച്ഛനെ മിസ്സ്‌ ചെയ്യുന്നു എന്ന് ഇടക്കിടെ മനസ്സിലാകും. അച്ഛൻ മരിച്ചിട്ട് ഇത്രേം വർഷം പിന്നിട്ടിട്ടും.
ഒരുപക്ഷെ അത് തന്നെയാകാം ഈ മൗനം.
അമ്മേ, എഴുന്നേൽക്കു മതി കരഞ്ഞത്, വീട്ടിലേക്ക് 'പോകാം' സമയം ഒരുപാടായി.

            ----------------------
                 പോകാം
           -----------------------
                 PART 2
          -------------------------
വണ്ടി അവളുടെ വീടോട് അടുത്തു. കയ്യും, കാലും നന്നായി വിറക്കുന്നുണ്ട്. നല്ല തണുപ്പടിക്കുന്നു. ഉള്ളിൽ നന്നായി പേടി ഉണ്ട്. എത്തുന്നതിനു മുൻപ് വഴിയിലുള്ള കടയിൽ നിർത്തി പലഹാരങ്ങൾ വേടിച്ചു. ഔപചാരിത ഇല്ലാതെ തന്നെ. സൂര്യൻ ഉദിച്ചു സമയം ഒരുപാട് കഴിഞ്ഞിരുന്നു. ഇടക്കിടെ അവൾ വിളിച്ചുകൊണ്ടിരുന്നു എവിടെ എത്തി എന്നും ചോദിച്ചു.
അവളുടെ വീടിന്റെ മുന്നിലേക്ക് വണ്ടി നിർത്തി.എല്ലാവരും ഇറങ്ങി. അമ്മായപ്പൻ ഞങ്ങളെ ഉള്ളിലേക്ക് കയറ്റി ഇരുത്തി. വീട് ദൂരെ നിന്നും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഉള്ളിൽ കയറുന്നത്. ശരിക്കും മൊത്തത്തിൽ ഒന്ന് നോക്കി. ഒപ്പം വീട്ടുകാരെയും. പതിവില്ലാതെ പലഹാരങ്ങൾ അവരുടെ കയ്യിൽ കൊടുത്തപ്പോൾ അവർ തന്നെ പരസ്പരം നോക്കി. അച്ഛമ്മ തിണ്ണയിൽ തന്നെ ഉണ്ട്. അമ്മയും അച്ഛനും വന്നു നിൽക്കുന്നു. അനിയനെ വിളിച്ചു ഞാൻ എന്റെ ഒപ്പം ഇരുത്തി അനിയത്തി അവൾ ഉള്ളിലാണ്. അച്ഛൻ സംസാരിക്കാൻ തുടങ്ങി. കൂടെ അമ്മായപ്പനും.

°എന്താ പേര്, എന്ത് ചെയ്യുന്നു °


•മുകളിൽ കുറച്ചു പറമ്പ് ഉണ്ട് അതിൽ റബ്ബറും, തേയിലയും എല്ലാം ഉണ്ട് അത് നോക്കി നടത്തുകയാ, •

°ആരൊക്കെ ഉണ്ട് വീട്ടിൽ, പരിചയപ്പെടുത്തിയില്ല °

•ഞങ്ങൾക്ക് മൂന്ന് മക്കളാ, മൂത്തവളാണ് അവൾ, താഴെ ഉള്ളവർ പഠിക്കുന്നു. പിന്നെ അമ്മയും, അല്ല മോൻ എന്ത് ചെയ്യുന്നു •

"ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു "

•അല്ല, എന്റെ മകളെ എവിടെ വെച്ച് കണ്ടു എന്നാ പറഞ്ഞെ, അല്ല ഇത്രേം ദൂരത്ത് നിന്ന് വന്നത് കൊണ്ട് ചോദിച്ചതാ •

°എന്താ ഇപ്പോൾ പറയാ, അവൻ ഇപ്പോൾ മാത്രമല്ല മുൻപും അവളെ കണ്ടിട്ടുള്ളതാണ്. അവൾ അവനെയും. ചെക്കൻ ഇന്നലെ ഇവരുടെ പ്രണയം തുറന്ന് പറഞ്ഞപ്പോൾ നേരിട്ട് ചോദിക്കണം പറ്റുമെങ്കിൽ ഇവരുടെ കല്യാണം നടത്തി കൊടുക്കണം എന്ന് തോന്നി. ഒരു അച്ഛൻ എന്ന നിലയിൽ മക്കളുടെ സന്തോഷം തന്നെയല്ലേ നമ്മുടെ സന്തോഷം. മകൾക്കും അങ്ങനെ തന്നെയാണ്. വീട്ടുകാർ കഴിഞ്ഞിട്ടേ എന്തും ഉള്ളു. അതുകൊണ്ട് തന്നെയാണ് നേരിട്ട് ചോദിച്ചേക്കാം എന്ന് തോന്നിയത് °

•ഓ, അങ്ങനെയാണോ. എന്റെ മകൾ ഇഷ്ട്ടത്തിലും ആയിരുന്നോ അറിഞ്ഞില്ല. എടി, ഒരുങ്ങിയത് മതി എന്ന് പറ, ഇങ്ങോട്ട് വരാൻ വേണ്ടി പറ •
-(അനിയത്തിയും അവളും കൂടി അടുക്കളയിൽ നിന്ന് ചായ കൊണ്ടുവന്നു എനിക്ക് നേരെ നീട്ടി എല്ലാവർക്കും കൊടുത്ത് ബാക്കി മേശപ്പുറത്ത് വെച്ച് അവൾ മാറി നിന്നു. മുഖം ഒരുപാട് പേടിയും എന്നാൽ ഒരുപാട് സന്തോഷവും കലർന്ന ഭാവമായിരുന്നു.-)

•കൊച്ചേ, നിനക്ക്  മുൻപ് അറിയുമോ, നിങ്ങൾ ഇഷ്ട്ടത്തിലാണോ •

"അച്ചായി, ഇതാ ഞാൻ പറയാറുള്ള, വിളിക്കാറുള്ള, ഞങ്ങൾ ഇഷ്ടത്തിലാ അച്ചായി. ഒരുപാട് ആലോചനകൾ ഇഷ്ടമില്ല എന്ന് പറഞ്ഞതും ഇവന് വേണ്ടിയാ, ഒരുപാട് ഇഷ്ട്ടമാ, പിരിയാൻ പറ്റാത്ത വിധം "

•എന്താ ഇപ്പോൾ നിങ്ങളോട് പറയുക, ഞങ്ങൾ മാത്രം തീരുമാനിച്ചാൽ പോരല്ലോ, കുടുംബക്കാർ, ഇവളുടെ ആങ്ങളമാർ എല്ലാവരും ഇല്ലേ. പെട്ടെന്ന് ഒരു തീരുമാനം പറയാൻ ബുദ്ധിമുട്ടുണ്ട്. എന്റെ മകളുടെ സന്തോഷം തന്നെയാണ് ഞങ്ങളുടെ സന്തോഷം എന്നാലും നാട്ടു നടപ്പ് അനുസരിച്ചു •
.
°അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. ഞങ്ങൾക്ക് ഈ ജാതകത്തിലും, ജാതിയിലും ഒന്നും വിശ്വാസം ഇല്ല. നിങ്ങൾക്ക് നോക്കണമെങ്കിൽ നോക്കാം ഒന്നും പറയുന്നില്ല പൊരുത്തം ഇല്ലെന്നു പറഞ്ഞു മാത്രം പിരിയരുത്. ഈ സ്നേഹം എന്നത് ഒരു ജാതകത്തിലും ജാതിയിലും ഒതുങ്ങി നിൽക്കുന്നത് അല്ല അത് ജീവനിൽ ഉള്ളതാണ് അതിനു മനുഷ്യനെ പരസ്പരം അറിഞ്ഞാൽ മതി °

•കുട്ടികൾക്ക് രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കണമെങ്കിൽ ആകാം •

°രാവിലെ വരെ സംസാരിക്കുകയായിരുന്നു ഇനിയും സംസാരിക്കണോ. അല്ല ഇനിയിപ്പോ ലൈസെൻസ് ആയല്ലോ ഒളിയും മറയും ആവശ്യം ഇല്ലെന്നു °

-(എല്ലാവരും ചിരിച്ചു. അവിടെ അപ്പോൾ ഉണ്ടായ ഞാനുൾപ്പെടെ എല്ലാവരും. ചേട്ടൻ അന്തം വിട്ട് എല്ലാം കേട്ട് നിൽക്കുകയായിരുന്നു ഇത്രേം പാവമായിരുന്നോ അമ്മായപ്പൻ എന്നോർത്ത്. അമ്മയും അച്ഛനും വീടും പരിസരവും കാണാൻ ഇറങ്ങി കൂടെ കാണിക്കാൻ അനിയനും, അനിയത്തിയും ഉണ്ട്. ഞങ്ങൾ സംസാരിക്കാനായി ടെറസിൽ പോയി. )-
'കൊച്ചേ '

-(അവൾ അടുത്ത് വന്ന് എന്നെ കെട്ടിപിടിച്ചു.ഒരുപാട് വർഷത്തെ പ്രണയം, കാത്തിരിപ്പ്. അവൾ മെല്ലെ കണ്ണുനീർ തുടച്ചു. )-

'കരയല്ലേ, കണ്ണ് തുടക്കാവോ. ചിരിക്കാവോ ഒന്ന് '

"മതിയോ,
ചെക്കാ, നീ എന്ത് ധൈര്യത്തിലാ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചത് "

'നിന്റെയും പിന്നെ എന്റെ അച്ഛനെയും, അച്ഛനെ ആള് ഭയങ്കരനാ. ഞാൻ സത്യം പറഞ്ഞാൽ പേടിച്ചു. പറയേണ്ട താമസം ഇതാ ഇവിടെ എത്തിയില്ലേ. ഇത്രേം പോരെ കൊച്ചേ. '

"സന്തോഷായി, ഒരുപാട് ഒരുപാട് "

'ഇനി നമ്മൾ സ്വപ്നം കണ്ടതുപോലെ ഒരുമിച്ചു പ്രണയിക്കാം ജീവിക്കാം, അതെ ഒരു കാര്യം ചോദിച്ചോട്ടെ '

"എന്താ ചെറുക്കാ, ചോദിക്ക് "

'ഇനി ഒരു ഉമ്മ തരുവോ '

"കല്യാണം കഴിഞ്ഞിട്ട് തരാം എന്നല്ലേ പറഞ്ഞത്, ഉറപ്പിച്ചിട്ട് പോലും ഇല്ല. ആദ്യം ഒന്ന് കഴിയട്ടെ എന്നിട്ട് തരാട്ടോ "

'ഛെ, ചമ്മി പോയി അല്ലെ, മം അങ്ങനെങ്കിൽ അങ്ങനെ. പോകാം, താഴെ അവർ കാത്തു നിൽക്കുന്നുണ്ടാകും '

-(വണ്ടി ആ മല ഇറങ്ങി . ഇറങ്ങുമ്പോൾ അവളെ ഞാൻ നോക്കി കൊണ്ടേ ഇരുന്നു. മല ഇറങ്ങിയത് ആ വണ്ടി മാത്രമായിരുന്നു. പിന്നീട് ഒരുപാട് തവണ പല വണ്ടിയുമായി ഞാൻ ആ മല കയറുകയും ഇറങ്ങുകയും ചെയ്തു അവളെ കാണാൻ ഒരുമിചിരിക്കാൻ. ആ കയറ്റവും ഇറക്കവും കല്യാണം വരെ എത്തിച്ചു. ആഘോഷങ്ങൾ ആരവങ്ങൾ. പിന്നിട്ട വഴികളിലെ ഒരുപാട് സഹയാത്രികന്മാർ കല്യാണത്തിന് ഉണ്ടായിരുന്നു. തലേ ദിവസം ചെക്കന്മാർ  പറഞ്ഞതുപോലെ എല്ലാവരും അടിച്ചു ഫിറ്റായിരുന്നു. അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ സുഹൃത്തുക്കളും കാണാൻ വന്നിരുന്നു. ഒരുപക്ഷെ പ്രണയകാലത്തെ ഓർമിപ്പിക്കുന്ന ഒരുപാട് സൗഹൃദങ്ങൾ. ആരവങ്ങളും അരങ്ങുകളും പതിയെ നിശ്ചലമായി. മണിയറ ഒരുങ്ങിയത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രണയം ജീവിതമായപ്പോൾ അവൾ അന്ന് ആ മണിയറയിൽ വെച്ച് എന്റെ കവിളത്ത് ഒരു മുത്തം തന്നു. ഒരുപക്ഷെ പിന്നീടുള്ള ജീവിതത്തിൽ എന്നെ ജീവിപ്പിക്കാൻ പ്രേരിപ്പിച്ചതും ഞങ്ങൾ വീണ്ടും പ്രണയിക്കാൻ തുടങ്ങിയതും അവിടെ നിന്നും ആയിരുന്നു. )-

ശവപ്പറമ്പ്
----------------
അച്ഛന്റെ ഓർമ ദിവസം ഞങ്ങൾക്ക് ഈ യാത്ര പതിവുള്ളതാണ്.കാറിനുള്ളിൽ ഇരുന്നും അമ്മ ഇപ്പോഴും കരയുന്നു. സമയം വൈകിയതുകൊണ്ടാണ്. അല്ലെങ്കിൽ ഇനിയും ഒരുപാട് നേരം അച്ഛനെ നോക്കി അമ്മ ആ ഇരിപ്പ് ഇരുന്നേനെ. വണ്ടി വേഗം  വീട്ടിലെത്തിച്ചു.

'കൊച്ചേ, അമ്മക്ക് എന്തേലും കഴിക്കാൻ കൊടുക്ക്, മക്കൾ എവിടെ സ്കൂളിൽ പോയോ '

"ആ, അവർ നേരത്തെ പോയി. പിന്നെ ചേട്ടൻ തിരക്കിയിരുന്നു അപ്പുറത്തുണ്ട് "

'നീ ചെല്ല്, ഞാൻ പൊയ്ക്കോളാം '

'ചേട്ടാ, എന്താ വിളിച്ചേ, '

°നീ അമ്മയെയും കൂട്ടി പോയിരുന്നു അല്ലെ °

"ചേട്ടൻ എന്താ വരാഞ്ഞേ, "

°ഒന്നുമില്ലടാ, ഓരോന്നും ഓർത്ത് വരാൻ തോന്നിയില്ല. അച്ഛൻ മരിച്ചു വർഷങ്ങൾ 5 കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവിടെയൊക്കെയോ ഉണ്ടെന്ന തോന്നൽ. പെട്ടെന്ന് ആയിരുന്നില്ലേ എല്ലാം. എല്ലാം . °

"ഓരോന്ന് ഓർത്ത് വെറുതെ സങ്കപ്പെടേണ്ട. ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ "

°എടാ, നിൽക്ക്. ആ യാത്ര ശരിക്കും അച്ഛൻ എന്താണെന്ന് എന്നെ ബോധിപ്പിച്ചു.
നമുക്ക് ആ മല വീണ്ടും കയറിയാലോ. °

"ചേട്ടൻ വേഗം പോയി കുളിക്ക് എന്നിട്ട് ഡ്രസ്സ്‌ മാറ്റ്, ഞാൻ അവരോട് റെഡിയാകാൻ പറഞ്ഞിട്ട് വരാം, സ്കൂളിൽ നിന്ന് പിള്ളേരെ കൂട്ടണം. ഇപ്പോൾ തന്നെ പോകാം "

°എന്താ, °

"കുന്തം, ഞാൻ ഷാഹുലിനെ വിളിച്ചു വണ്ടി റെഡിയാക്കട്ടെ എന്ന് "

°നീ ആ അച്ഛന്റെ മകൻ തന്നെ, കള്ള പന്നി °

-(അന്ന് പുറപ്പെട്ട യാത്ര എല്ലാവരെയും പോലെ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു. അച്ഛന്റെ ഓർമകൾ, സംസാരങ്ങൾ ആ യാത്രയിൽ ഉടനീളം ഉണ്ടായിരുന്നു. ആ മല ഞങ്ങൾ ഒരുപാട് കയറിയിട്ടുണ്ട്. അച്ഛൻ അതിനു മുകളിൽ നിന്നും ഞങ്ങളെ മാടി വിളിക്കുമായിരുന്നു. എന്റെ ജീവിതവും, ഏട്ടന്റെ ഓർമകളും ആ യാത്രയാണ് ഞങ്ങൾക്ക് സമ്മാനിച്ചത്.  ഏട്ടൻ വിളിച്ചത് ആ മലമുകളിലേക്കല്ല അച്ഛനെ കാണാനാണ്.
എല്ലാവരും റെഡിയായി.അമ്മയും, കൊച്ചും, ഏടത്തിയും,  സ്കൂളിൽ നിന്നും പിള്ളേർ ഇങ്ങു വന്നു. വണ്ടി കൊണ്ട് പുറത്ത്  ഷാഹുൽ എപ്പോഴേ റെഡി.
അപ്പൊ എങ്ങനാ ചേട്ടായി, അമ്മേ, എന്നാ  'പോകാം ')-
____________________________
       സ്നേഹപൂർവ്വം
           അജയ് പള്ളിക്കര

No comments:

Post a Comment